Tuesday, 20 May 2014

                          ലോകം കേള്‍ക്കട്ടെ



ഇരട്ടകളായ ലക്ഷ്മിയും പാര്‍വതിയും ഒരേ കതിര്‍മണ്ഡപത്തില്‍ അടുത്തുതന്നെവിവാഹിതരാകും. പക്ഷേ കല്യാണത്തിന്‍റെ കൊട്ടും കുരവയും അവര്‍ കേള്‍ക്കില്ല. അവര്‍ക്കു വരണമാല്യം ചാര്‍ത്തുന്ന യുവാക്കളും അതു കേള്‍ക്കില്ല. ലക്ഷ്മിക്കും പാര്‍വതിക്കും അവരുടെ മാതാപിതാക്കള്‍ക്കും വിധിക്കെതിരെ നടത്തിയ സഫലമായ ഒരു പോരാട്ടത്തിന്‍റെ കഥയാണിത്. ലക്ഷ്മിയും പാര്‍വതിയും അമേരിക്കന്‍ സര്‍വകലാശാലയില്‍ പഠനം കഴിഞ്ഞാണ് കതിര്‍മണ്ഡപത്തിലേക്കു വലതുകാല്‍ വയ്ക്കുന്നത്. വരന്‍മാരില്‍ ഒരാള്‍ കംപ്യൂട്ടര്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദധാരി. മറ്റെയാള്‍ ബിരുദധാരിയും.

സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം ജി. വിജയരാഘവന്‍റെയും അധ്യാപികയായ രമയുടെയും മക്കളായ ലക്ഷ്മിയും പാര്‍വതിയും പിറന്നു വീഴുന്പോള്‍ മാതാപിതാക്കള്‍ക്കു ലോകം പതിവുപോലെശബ്ദായമാനമായിരുന്നു. മക്കള്‍ക്കതുപൂര്‍ണ നിശബ്ദവും. പക്ഷേ വിജയരാഘവനും രമയും ദുഃഖകരമായ ആ സത്യം അറിയാന്‍ രണ്ടര വര്‍ഷം വൈകി. അതിനവര്‍ നല്‍കേണ്ടിവന്ന വില വളരെ വലുതായിരുന്നു. ശ്രവണശേഷി പരിശോധിക്കാനുള്ള വൈദ്യശാസ്ത്രത്തിന്‍െറഅടിസ്ഥാന സൗകര്യങ്ങള്‍ അന്നു തിരുവനന്തപുരത്തെ ആശുപത്രികളില്‍ ഇല്ലായിരുന്നു.

ആ വലിയ ദുഃഖം ഇന്നു തിരുവനന്തപുരത്ത് ബധിരര്‍ക്കുവേണ്ടി‘നിഷ് എന്ന പേരില്‍ ഒരു വലിയ സ്ഥാപനമായി വളര്‍ന്നിരിക്കുന്നു. കേരളത്തിലെ 14 ജില്ലകളിലും ശിശുക്കളുടെ കേള്‍വിത്തകരാര്‍ പിറവിയിലേ കണ്ടുപിടിക്കാന്‍ സഹായിക്കുന്ന പ്രീ ഡിറ്റക്്ഷന്‍ സെന്‍ററുകള്‍ ആയി പടര്‍ന്നിരിക്കുന്നു.

വീടിന്‍റെ ഇരുട്ടുമുറികളില്‍ കുടുംബത്തിന്‍റെ അപകര്‍ഷബോധത്തിന്‍റെ പ്രതീകമായി കഴിയേണ്ടിയിരുന്ന ബധിരബാലികാ ബാലന്‍മാര്‍ സമൂഹത്തിന്‍റെ ഭാഗമാകുന്ന ജീവകാരുണ്യ പ്രക്രിയയാണ് ഇന്ന് ആക്കുളത്ത് നാഷനല്‍ ഇന്‍സ്റ്റിറ്റ്യുട്ട് ഫോര്‍ സ്പീച്ച് ആന്‍ഡ് ഹയിറിങ്ങില്‍ (നിഷ്) അരങ്ങേറുന്നത്.

വിജയരാഘവന്‍_രമ ദന്പതികളുടെ മൂത്ത മകന്‍ രാഹുലിന് (ഇപ്പോള്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍) രണ്ടു വയസ്സുള്ളപ്പോഴാണ് തിരുവനന്തപുരത്തെ എസ്എടി ആശുപത്രിയില്‍ രമയുടെ രണ്ടാമത്തെ പ്രസവം. മാസം തികയാതെയുള്ള പ്രസവത്തില്‍ മൂന്നു കുഞ്ഞുങ്ങള്‍. ഒരു കുഞ്ഞു പ്രസവത്തിലേ മരിച്ചു. ഡോക്ടര്‍മാരുടെ കഠിന ശ്രമംകൊണ്ട് ജീവന്‍ നിലനിര്‍ത്തിയ രണ്ടു പെണ്‍കുട്ടികളെ ആശുപത്രിക്കാര്‍ താല്‍ക്കാലികമായി രൂപപ്പെടുത്തിയ ഇന്‍ക്യുബേറ്ററിലേക്കു മാറ്റി. തൊട്ടിലിനു മുകളില്‍ ഒരു ടേബിള്‍ ലാംപ് കത്തിച്ചു വച്ചതായിരുന്നു ഇന്‍ക്യുബേറ്റര്‍ എന്നു രമ ഒാര്‍ക്കുന്നു.

മുതിര്‍ന്നവരുടെ ശ്വാസം തട്ടിയാല്‍ പോലും അണുബാധയുണ്ടാകുന്ന അവസ്ഥയില്‍ രണ്ടാം ദിവസം ഡോക്ടര്‍മാര്‍ കുഞ്ഞുങ്ങളെ അമ്മയ്ക്കു കൈമാറി. ആശുപത്രിയില്‍ വച്ചു തന്നെ അവര്‍ക്ക് അണുബാധയുണ്ടായി. ആന്‍റിബയോട്ടിക് നല്‍കി. ഇൗ ആന്‍റിബയോട്ടിക് ആണ് കുഞ്ഞുങ്ങളുടെ ശ്രവണപുടങ്ങള്‍ തകര്‍ത്തതെന്ന് പിന്നീടു ചില ഡോക്ടര്‍മാര്‍ തന്നെ സംശയം പ്രകടിപ്പിച്ചു.

രണ്ടര വയസായിട്ടും കുട്ടികള്‍ സംസാരിക്കാതായപ്പോഴാണു രമയ്ക്ക് ആശങ്ക തോന്നിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മാത്രമാണു കേള്‍വിപരിശോധന ഉണ്ടായിരന്നത്. പരിശോധിച്ചപ്പോള്‍ കേള്‍വിത്തകരാര്‍ ഉണ്ടോ എന്ന സംശയം പറഞ്ഞു. മൈസൂരിലെ ഒാള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യുട്ട് ഒാഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ്ങില്‍ നടത്തിയ പരിശോധനയിലാണു ബധിരത സ്ഥിരീകരിച്ചത്.

രണ്ട് ഒാമനമക്കളും കേള്‍വിശക്തിയില്ലാത്തവരാണെന്നറിഞ്ഞ് വിജയരാഘവനും രമയും തരിച്ചിരുന്നു പോയി. എങ്ങോട്ടു കൊണ്ടു പോകണം? കുട്ടികളുടെ ഭാവിയെങ്ങനെ? ഒന്നിനും ഉത്തരമില്ല. രമയുടെ മനസില്‍ ഇരുട്ടു നിറഞ്ഞു. മനസിന്‍റെ സമനിലപോലും തെറ്റുന്ന അവസ്ഥ. തകര്‍ന്ന മനസും കാതു കേള്‍ക്കാത്ത കുട്ടികളുമായി അവര്‍ നാട്ടിലേക്കു മടങ്ങി. ഇൗ സമയത്താണു വിജയരാഘവന്‍ ടെക്‌നോപാര്‍ക്കിന്‍റെ സിഇഒയായി നിയമിക്കപ്പെടുന്നത്. ടെക്‌നോപാര്‍ക്ക് എന്ന മഹത്തായ സ്ഥാപനം കെട്ടിപ്പൊക്കുന്ന ജോലിയില്‍ വ്യാപൃതനായ വിജയരാഘവന് ജോലി സ്വകാര്യദുഃഖങ്ങളില്‍ നിന്നു മനസിനെ താല്‍ക്കാലികമായെങ്കിലും മാറ്റാന്‍ അവസരം നല്‍കി. പക്ഷേ രമ കേള്‍വിശക്തിയില്ലാത്ത രണ്ടു പെണ്‍കുട്ടികളുമായി വീട്ടിലിരുന്നു നീറിപ്പുകഞ്ഞു.

കുഞ്ഞുങ്ങള്‍ വളരുന്നു. പലരും ചെയ്‌യുന്നതുപോലെ അവരെ വീടിന്‍റെ മൂലയില്‍ തള്ളാന്‍ വിജയരാഘനും രമയ്ക്കും കഴിയുമായിരുന്നില്ല. പഠിപ്പിക്കണം. പക്ഷേ സ്പീച്ച് തെറാപ്പിയും ആംഗ്യഭാഷയും പഠിപ്പിക്കാന്‍ പറ്റിയ സ്കൂളില്ല. ഒടുവില്‍ വിജയരാഘവന്‍ സ്വന്തം വീടിന്‍റെ ഒരു മുറിയില്‍ സ്വന്തം ചെലവില്‍ ഒരു പ്രീസ്കൂള്‍ തുടങ്ങി. മക്കള്‍ക്കൊപ്പം വിരലിലെണ്ണാവുന്ന കുട്ടികള്‍ മാത്രം. മൂന്നോ നാലോ ടീച്ചര്‍മാരും.

ശ്രവണവൈകല്യമുള്ള ഒട്ടേറെ കുട്ടികള്‍ നഗരത്തിലുണ്ടെന്ന തിരിച്ചറിവില്‍ സ്കൂള്‍ വിപുലപ്പെടുത്താന്‍ തീരുമാനിച്ചു. വഴുതക്കാട്‌പൊലീസ് സ്‌റ്റേഡിയത്തിന് എതിര്‍വശത്ത് ഒരു കെട്ടിടം വാടകയ്‌ക്കെടുത്തു സ്കൂള്‍ വിപുലീകരിച്ചു. ചില സുഹൃത്തുക്കളും കേള്‍വിത്തകരാറുള്ള കുട്ടികളുടെ മാതാപിതാക്കളും സഹായിച്ചു.

നാലാം ക്ലാസ് കഴിഞ്ഞതോടെ കുട്ടികളെ ജഗതിയിലെ ബധിര_മൂക സ്കൂളിലേക്കു മാറ്റേണ്ടിവന്നു. അവിടെ ശാസ്ത്രീയമായി പഠിപ്പിക്കാനുള്ള സംവിധാനങ്ങളില്ല. എങ്കിലും പന്ത്രണ്ടാം ക്ലാസ് വരെ അവര്‍ അവിടെ പഠനം തുടര്‍ന്നു. ഇക്കാലത്താണ് മൈസൂരിലെ ഒാള്‍ ഇന്ത്യ സ്പീച്ച് ആന്‍ഡ് ഹിയറിങ് ഇന്‍സ്റ്റിറ്റ്യുട്ടിന്‍റെ മാതൃകയില്‍ കേരളത്തിലും ഇന്‍സ്റ്റിറ്റ്യുട്ട് എന്ന ആശയത്തിനു ജീവന്‍ വച്ചത്.

അന്നത്തെ മുഖ്യമന്ത്രി ഇ.കെ. നായനാര്‍, വ്യവസായമന്ത്രി സുശീലാ ഗോപാലന്‍ എന്നിവരുമായി ടെക്‌നോപാര്‍ക്ക് സിഇഒ എന്ന നിലയില്‍ അടുപ്പമുണ്ടായിരുന്ന വിജയരാഘവന്‍ നിര്‍ദേശം അവരുടെ മുന്നില്‍ വച്ചു. അവര്‍ എല്ലാ പിന്തുണയും നല്‍കി. നിഷിനു ബജറ്റില്‍ തുക വകയിരുത്തി.

വിജയരാഘവന്‍റെ കുട്ടികളെ യാദൃച്ഛികമായി ഒരിക്കല്‍ കാണാനിടവന്ന നായനാര്‍ വികാരാധീനനായി. വീട്ടില്‍ ചെന്ന് ശാരദ ടീച്ചറിനോടും നായനാര്‍ കുട്ടികളുടെ കാര്യം പറഞ്ഞു. നിഷിന്‍െറ കാര്യത്തില്‍ പ്രത്യേക താല്‍പ്പര്യമെടുക്കാന്‍ അതു നായനാരെ പ്രേരിപ്പിച്ചു. വിജയരാഘവനു സ്വന്തം കുട്ടികളെ അവിടെ പഠിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കിലും നാട്ടിലെ ഒട്ടേറെ ബധിരരായ കുട്ടികളുടെ മാതാപിതാക്കള്‍ക്കു നിഷ് ആശ്വാസമായി. അവിടെ ആദ്യ ബാച്ചില്‍ ചേര്‍ന്ന കുട്ടികളില്‍ ചിലര്‍ ഇൗ വര്‍ഷം എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥികളാണെന്നതില്‍ വിജയരാഘവന് അഭിമാനം.

ലക്ഷ്മിയും പാര്‍വതിയും 12_ാം ക്ലാസ് എത്തിയപ്പോഴേക്കും, ആക്കുളത്തെ വിസ്തൃതമായ കാംപസില്‍ നിഷ് വളര്‍ന്നു ബിരുദ കോഴ്സുകള്‍ വരെയായിരുന്നു. അങ്ങനെ അവര്‍ക്ക് ബിഎ ഫൈന്‍ ആര്‍ട്സിന് നിഷില്‍ ചേരാന്‍ ഭാഗ്യമുണ്ടായി.

ആദ്യകാലത്ത് അവര്‍ക്കു കൂട്ടുകാരിയും അമ്മയും അധ്യാപികയും രമയായിരുന്നു. ഒരു പരിശീലനവുമില്ലാതെ രമ അവരെ വാക്കുകള്‍ ഉച്ചരിക്കാന്‍ പഠിപ്പിച്ചു. അധരചലനവും ഭാവവുംആംഗ്യങ്ങളുംകൊണ്ടു ദിവസവും മണിക്കൂറുകള്‍ നീളുന്ന അധ്വാനമായിരുന്നു അത്. കുട്ടികള്‍ അമ്മേയെന്നൊന്ന് ഉച്ചരിച്ചുകേള്‍ക്കാന്‍ എത്ര രാവും പകലും അവരുടെ മുന്നിലിരുന്ന്ചുണ്ടനക്കിയെന്നുരമയ്ക്കുതന്നെ അറിയില്ല. ഒടുവില്‍ കുട്ടികള്‍ അമ്മ എന്ന വാക്ക് അതിന്‍റെ അര്‍ഥമറിഞ്ഞ് ഉച്ചരിച്ചുകേട്ട നിമിഷം രമയ്‌യ്ക്കു മറക്കാന്‍ പറ്റില്ല. അച്ഛന്‍ എന്ന വാക്ക്അവ്യക്തമായാണെങ്കിലും അവര്‍ ആദ്യം ഉച്ചരിച്ചപ്പോള്‍ വിജയരാഘവന്‍െറ സന്തോഷം കാണേണ്ടതായിരുന്നുവെന്ന് തിരുവനന്തപുരത്ത് ബേക്കറി ജംക്ഷനു സമീപം ചെന്പക നഗറില്‍ ലക്ഷമിപ്രിയയിലിരുന്ന് രമ ഓര്‍ത്തെടുക്കുന്നു. 

രമയ്ക്കു പാട്ട് വലിയ ഇഷ്ടമായിരുന്നു. പക്ഷേ ലക്ഷ്മിക്കും പാര്‍വതിക്കുംപാട്ടുകേള്‍ക്കാനാവില്ലെന്നറിഞ്ഞശേഷം രമ പാട്ടുകേട്ടിട്ടില്ല. മൂളിയിട്ടുപോലുമില്ല. കുട്ടികള്‍ക്ക് ആസ്വദിക്കാന്‍ കഴിയാത്തതു തങ്ങള്‍ക്കും വേണ്ടെന്നു വിജയരാഘവനും തീരുമാനിച്ചു. ആ വീട്ടില്‍ ഒരിക്കലും മ്യൂസിക് സിസ്റ്റം വാങ്ങിയില്ല. തന്‍റെ ശബ്ദത്തിന്‍റെ ലോകത്തു നിന്ന്, കുട്ടികളുടെ മൗനത്തിന്‍റെ ലോകത്തിലേക്കു രമ സ്വയമറിയാതെ മാറി. അവര്‍ക്കിടയില്‍ ശബ്ദം കാഴ്ചയായി. ചുണ്ടനക്കുന്നതു നോക്കി കുട്ടികള്‍ രമയെ കേട്ടു; രമ കുട്ടികളെയും. അവര്‍ക്കുവേണ്ടി ജീവിച്ചപ്പോള്‍ രമ പലതും ത്യജിച്ചു. അതൊരു ത്യാഗമാണെന്നും ചിന്തിച്ചില്ല. കുട്ടികളെ രക്ഷിക്കണം. അവരെ സമൂഹത്തിന്‍റെ ഭാഗമാക്കണം. അതു തന്‍റെ ജീവിതത്തിനു പുതിയൊരു അര്‍ഥം നല്‍കിയതായി രമ പറയുന്നു.

ഇതിനിടയിലാണു കുട്ടികള്‍ക്കു ശ്രവണസഹായി യന്ത്രമായ കോക്ലിയര്‍ ഇംപ്ളാന്‍റ് സ്ഥാപിക്കാന്‍ വിജയരാഘവന്‍ ഒരു ശ്രമം നടത്തിയത്. പക്ഷേ, മൂന്നു വയസു കഴിഞ്ഞാല്‍ അതുകൊണ്ടു ഫലമില്ലെന്നു വിദഗ്ധരില്‍ നിന്നറഞ്ഞ് വേണ്ടെന്നു വച്ചു.. കുട്ടികള്‍ക്കു മൂന്നു വയസുള്ളപ്പോള്‍ ഇന്ത്യയില്‍ ആ ചികില്‍സാ രീതി എത്തിയിരുന്നതുമില്ല. ഒടുവില്‍ അതിനുവേണ്ടി നീക്കിവച്ച പണം അവരുടെ വിദേശപഠനത്തിനു ചെലവാക്കി. 

ലക്ഷ്മിയും പാര്‍വതിയും വാഷിങ്ടണിലെ ഗല്ലൗഡറ്റ് സര്‍വകലാശാലയില്‍ ഉപരിപഠനത്തിനു ചേര്‍ന്നു. ഒന്നര നൂറ്റാണ്ടു മുന്‍പ് ഏബ്രഹാം ലിങ്കണ്‍ തുടങ്ങിയ ബധിരര്‍ക്കായുള്ളലോക പ്രശസ്ത സര്‍വകലാശാലയില്‍ ഇന്ത്യയില്‍ നിന്നെത്തുന്ന ആദ്യ പെണ്‍കുട്ടികള്‍ എന്ന ബഹുമതി ലക്ഷ്മിക്കും പാര്‍വതിക്കുമാണ്. അമേരിക്കന്‍ പ്രസിഡന്‍റാണ് അവിടെ നിന്നുള്ള ബിരുദ സര്‍ട്ടിഫിക്കറ്റില്‍ ഒപ്പുവയ്ക്കുന്നത്. 

അമേരിക്കയിലെ ജീവിതവും പഠനവും കുട്ടികളില്‍ രണ്ടുവര്‍ഷംകൊണ്ട് അവിശ്വസനീയമായ മാറ്റംവരുത്തിയെന്നു രമ. അവരുടെ ആത്മവിശ്വാസം വളര്‍ന്നു. അവിടെ അവര്‍ അമേരിക്കയെ അറിഞ്ഞു. ലോകത്തെയറിഞ്ഞു. ഏതു ജോലിക്കും മാന്യതയുണ്ടെന്നറിഞ്ഞു. തങ്ങളുടേതല്ലാത്ത കുറ്റംകൊണ്ടു ജീവിതത്തില്‍ കുറവുകള്‍ പേറേണ്ടിവരുന്നവരോടു സര്‍ക്കാരും സമൂഹവും എങ്ങനെ പെരുമാറുന്നുവെന്നു കണ്ട് അദ്ഭുതപ്പെട്ടു. തനിയെനടക്കാനും കൂട്ടായി ജീവിക്കാനും സ്‌നേഹിക്കാനും സഹവസിക്കാനും യാത്ര ചെയ്‌യാനും പഠിച്ചു. രണ്ടുവര്‍ഷം മുന്‍പു വിജയരാഘവന്‍ വാഷിങ്ടണില്‍ കൊണ്ടാക്കിയ രണ്ടു പെണ്‍കുട്ടികള്‍ തനിയെ ടാക്സി കയറി വിമാനം കയറി കഴിഞ്ഞദിവസം വിവാഹത്തിനായി നാട്ടില്‍തിരിചെ്ചത്തി. അതിനിടയില്‍ കൂട്ടുകാരൊത്തു ഫ്ളോറിഡയില്‍ പോയി, ന്യൂയോര്‍ക്കില്‍ പോയി. ബസിലും ട്രെയിനിലും മെട്രോയിലുംഇഷ്ടംപോലെയാത്ര ചെയ്തു. 

അവിടെ അവര്‍ എവിടെപ്പോയാലും എനിക്ക് ഒരു ടെന്‍ഷനുമില്ലായിരുന്നു. ഇവിടെ പക്‌ഷേ സ്കൂളില്‍ തനിച്ചയക്കാന്‍കുടി പേടിയാണ്_രമ പറയുന്നു. ‘അവിടെ ഞങ്ങളെ ആരും അവഗണിക്കുന്നില്ല. സഹതാപത്തോടെ ഒറ്റപ്പെടുത്തുന്നില്ല പാര്‍വതിയും ലക്ഷ്മിയും പറഞ്ഞു. എവിടെയും ആംഗ്യഭാഷ അറിയുന്ന ദ്വിഭാഷികള്‍്. സബ്‌ടൈറ്റിലുള്ള ടിവി പ്രോഗ്രാമുകള്‍. അവിടെ ഞങ്ങള്‍ കാര്‍ കഴുകിയുംമറ്റും സഹായനിധി രൂപീകരിച്ച് പാവങ്ങളെ സഹായിച്ചു- ഇരുവരുംഅനുഭവം പങ്കുവയ്ക്കുന്നു.

ലക്ഷ്മിക്ക് ഇന്ന് ഫെയ്സ്ബുക്കില്‍ 687 കൂട്ടുകാരുണ്ട്. പാര്‍വതിക്ക് 597. പകുതിയിലേറെയും കേള്‍വിക്കു തകരാറില്ലാത്തവര്‍. നിഷില്‍ സഹപാഠിയായിരുന്ന എബിനെയാണു ലക്ഷ്മി കല്യാണം കഴിക്കുന്നത്. ഇടുക്കി കുന്നുംപുറത്ത് കെ.എ. ജോര്‍ജുകുട്ടിയുടെ മകന്‍. പാര്‍വതിയാവട്ടെ, കൊട്ടാരക്കര കീഴൂട്ട് സൗപര്‍ണികയില്‍ കെ. വിജയകൃഷ്ണന്‍റെ മകന്‍ ഗണേശിനെയും. വിവാഹം അവരൊരു ആഘോഷമാക്കുന്നില്ല. അമിതമായ ആഹ്ളാദവുമില്ല. ജീവിതത്തില്‍ താങ്ങും തണലുമാകാന്‍ രണ്ടുപേര്‍ ഒന്നിക്കുന്നു. ശബ്ദത്തിനും ഭാഷയ്ക്കും അതീതമായ അനുഭവങ്ങള്‍ അവരെ യാഥാര്‍ഥ്യബോധമുള്ളവരാക്കുന്നു.

No comments:

Post a Comment